രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിന്റെ സിനിമ തിയറ്ററുകളിലെത്തുകയാണ്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകര്‍. തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ആഗസ്ത് 10നാണ് ജയിലര്‍ തിയറ്ററുകളിലെത്തുക.
ഈ ആവശ്യം തിയറ്റര്‍ ഉടമകള്‍ അംഗീകരിക്കുന്നപക്ഷം വന്‍ സ്ക്രീന്‍ കൗണ്ട് ആവും ചിത്രത്തിന് ലഭിക്കുക. നിലവില്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ നടത്താന്‍ തമിഴ്നാട്ടില്‍ അനുമതിയില്ല. രാവിലെ 9 മണിക്ക് മാത്രമേ ആദ്യ പ്രദര്‍ശനങ്ങള്‍ നടത്താനാവൂ. ഇത് മറികടക്കാനാണ് ഒരു വന്‍ ചിത്രം എത്തുമ്പോള്‍ പരമാവധി വരവേല്‍പ്പിനായി എല്ലാ തിയറ്ററുകളിലും റിലീസ് എന്ന ആശയം സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. അങ്ങനെ നടന്നാല്‍ ആദ്യദിന കളക്ഷനെയും അത് വലിയ തോതില്‍ സ്വാധീനിക്കും. ചിത്രം എല്ലാവരും തിയറ്ററുകളില്‍ കാണണമെന്ന് ഓഡിയോ ലോഞ്ചില്‍ രജനി നടത്തിയ അഭ്യര്‍ഥനയും തിയറ്റര്‍ ഉടമകള്‍ക്കിടയില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
ആക്ഷന്‍ കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ജയിലര്‍. രജനിയുടെ കരിയറിലെ 169-ാം ചിത്രവും. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. മുത്തുവേല്‍ പാണ്ഡ്യന് എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ജാക്കി ഷ്രോഫ്, സുനില്‍, ശിവ രാജ്കുമാര്, തമന്ന, രമ്യ കൃഷ്ണന്, വസന്ത് രവി, യോഗി ബാബു, റെഡിന് കിംഗ്സ്ലി തുടങ്ങിയവര്‍ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക