മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി കണ്ടെത്തി. ലഹരി കേസിൽ മലപ്പുറം താനൂർ പോലീസ് കസ്റ്റഡിയിൽ ഇരിക്കാൻ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിലാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള ഈ വസ്തു എംഡി എം എ ആണെന്നാണ് പോലീസിന്റെ നിഗമനം. താമിർ ജിഫ്രി പോലീസ് പിടിയിൽ ആയപ്പോൾ ഈ പൊതി വിഴുങ്ങിയതാവാം എന്നും സംശയമുണ്ട്.
മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ഇയാളുടെ ദേഹത്ത് 13 ഓളം പരിക്കുകൾ കണ്ടെത്തിയെങ്കിലും അത് പഴയതാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. രാസ പരിശോധന ഫലം വന്നെങ്കിൽ മാത്രമേ മരണകാരണം എന്ത് എന്നുള്ളതിന് വ്യക്തത ലഭിക്കുകയുള്ളു. ലഹരി കേസിൽ അറസ്റ്റിലായ താമിർ ജിഫ്രിയെ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. താമിർ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ മർദ്ദനമാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പുലർച്ചെ 1:45നാണ് ദേവദാർ ടോൾ ബൂത്തിന് അടുത്തുനിന്ന് 18.5ഗ്രാം എംഡി എം എയുമായി താനൂർ പോലീസ് താമിർ ജിഫ്രി അടക്കം അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ 4.20ന് സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവാവിനെ 4.30ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക