തക്കാളിക്ക് പിന്നാലെ സാധാരണക്കാരന്റെ ഉള്ളു പൊള്ളിച്ച് ഇഞ്ചിയും ഉള്ളിയും. തക്കാളിയുടെ വില 100 രൂപ കവിഞ്ഞതിനൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും ഒരു മാസമായി വില ഉയർന്നു തന്നെ തുടരുകയാണ്. 80 രൂപയുണ്ടായിരുന്ന ഒരു കിലോ ഇഞ്ചി വില ഇപ്പോൾ 220 രൂപയാണ്. ഒരുമാസത്തിനു മുൻപ് 80 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 150 രൂപയാണ് വില.
10 മുതൽ 15 രൂപ വരെ വിലയുണ്ടായിരുന്ന സവാള ഇപ്പോൾ കിലോയ്ക്ക് 22 രൂപയാണ്. ചെറിയ ഉള്ളി ചില്ലറ വിപണിയിൽ 85 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. നിലവിൽ തക്കാളി വില 112 രൂപയാണ്. വില വർധിച്ചതോടെ ഇവയ്ക്കെല്ലാം വലിയതോതിൽ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഇഞ്ചി കേരളത്തിൽ എത്തുന്നത് പ്രധാനമായും കർണാടകയിൽ നിന്നുമാണ്. ഉള്ളി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് എത്തുന്നത്. കേരളത്തിലേക്ക് തക്കാളി എത്തുന്നത് പ്രധാനമായും മൈസൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ്. ശക്തമായ കാലവർഷത്തിൽ കൃഷിനാശം വ്യാപകമായതോടെവില കയറ്റവും ക്ഷാമവും രൂക്ഷമായി.ഈ അവസ്ഥ മുതലെടുത്ത് അമിത ലാഭം കൊയ്യുന്ന ഇടനിലക്കാരുടെ ഇടപെടലും സംസ്ഥാനത്ത് ചെറുതല്ല.
വിലക്കയറ്റം ഇത്രമേൽ രൂക്ഷം ആയിട്ടും ഇടനിലക്കാരുടെ ചൂഷണത്തിന് അറുതി വരുത്തി പച്ചക്കറികളുടെ ലഭ്യത വിപണിയിൽ ഉറപ്പാക്കാൻ ഇതുവരെയും ഒരു സർക്കാർ ഏജൻസികളും കാര്യക്ഷമമായി രംഗത്തെത്തിയില്ല. വിലക്കയറ്റം കൂടുതൽ വെല്ലുവിളി തീർക്കുന്ന ഈ അവസ്ഥയിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും വ്യാപാരികൾ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക