കൊച്ചി: ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപ് ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നെന്നും ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാനുള്ള ശേഷിയില്ലായിരുന്നെന്നും മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു എന്നും ഹർജിയിൽ പറയുന്നു.
കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
അതിനിടെ കുറ്റപത്രത്തിന്റെ പകർപ്പ് തേടി ഡോ.വന്ദന ദാസിന്റെ പിതാവ് കെ.ജി.മോഹൻദാസ് കൊട്ടാരക്കര കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന രക്ഷിതാക്കളുടെ ഹർജി 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് കുറ്റപത്രത്തിന്റെ പകർപ്പിന് അപേക്ഷ നൽകുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹാജരാക്കിയ 1050 പേജുള്ള കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ തുടർ നടപടികളിലാണ്. കുറ്റപത്രം സ്വീകരിച്ച ശേഷമാകും പകർപ്പ് കൈമാറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക