പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിക്ക് നേരെയുണ്ടായ വധശ്രമ കേസിൽ ആക്രമണത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും എന്ന് റിപ്പോർട്ട്. അരുണിന്റെയും അനുഷയുടെയും വാട്സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഇന്നലെ വൈകുന്നേരം 6 മണി വരെ ചോദ്യം ചെയ്ത ശേഷം പോലീസ് അരുണിനെ വിട്ടയച്ചിരുന്നു. സിറിഞ്ച് കുത്തിവെച്ച് സ്നേഹയെ വധിക്കാനുള്ള അനുഷയുടെ ശ്രമത്തിന് ഇയാളുടെ സഹായം ലഭിച്ചോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ റിമാന്റ് ചെയ്ത അനുഷയെ തിങ്കളാഴ്ച്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. കേസിൽ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം. പരുമല ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജായ സ്നേഹയും കുഞ്ഞും വീട്ടിൽ വിശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക