മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ വച്ച് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരിൽ ഒരാളായ മമ്പുറം മൂഴിക്കൽ സ്വദേശിയായ താമിർ ജിഫ്രി ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മരണപ്പെട്ടത്.
പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ച് കുഴഞ്ഞു വീണതിനെ തുടർന്നാണ് താമിർ മരിച്ചത് എന്നാണ് പറയുന്നത്.എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പോലീസ് മർദ്ദനം സംബന്ധിച്ച സൂചനകൾ പുറത്തുവന്നിരുന്നു. യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് എസ് ഐ അടക്കം സ്റ്റേഷനിലെ എട്ട് പോലീസുകാർ നിലവിൽ സസ്പെൻഷനിലാണ്.
മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ താമിറിന്റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക് വിഭാഗത്തിൽനിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പോലീസ് അന്വേഷണസംഘം എന്നിവർക്ക് അയച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക