തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ആശുപത്രിയിലെ ചികിൽസാ പിഴവുകൊണ്ടാണ് യുവതി മരിച്ചത് എന്നാണ് കുടുംബം പറയുന്നത്. കൊല്ലം ചടയമംഗലം സ്വദേശി അശ്വതിയാണ് മരിച്ചത്. 32 വയസായിരുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഗർഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. വെള്ളിയാഴ്ച ശാസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടിയേയും അമ്മയേയും വാർഡിലേക്ക് മാറ്റി.
എന്നാൽ രാത്രിയോടെ വയറു വേദനയുണ്ടായതിനെ തുടർന്ന് സിസേറിയന്റെ തൊട്ടടുത്ത ദിവസം ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ ചെയ്തിരുന്നു. അതിന് ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് യുവതിയുടെ മരണം സംഭവിക്കുന്നത്.
അശ്വതിയുടെ മരണത്തിൽ പൊലീസിൽ പരാതി നൽകിയത് സഹോദരനാണ്. പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലെന്നാണ് ഡോക്ടർമാരിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. അതേസമയം, കുട്ടി എസ് എ ടി ആശുപത്രിയുടെ പരിചരണത്തിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക