ആപ്പിളിന്റെ ഐഫോൺ 14, 14 പ്രോ മോഡലുകൾക്കെതിരെ ഉപയോക്താക്കൾക്ക് പരാതിയെന്ന് റിപ്പോർട്ട്. മോഡലുകൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ബാറ്ററി ലൈഫ് കുറയുന്നതായി ചില ഉപയോക്താക്കൾ പരാതിപെട്ടെന്ന് ദി വെർജ് വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഐഫോണുകളുടെ ബാറ്ററി ലൈഫ് 90 ശതമാനമോ 80 ശതമാനമോ ആയി കുറഞ്ഞുവെന്ന് ചിലർ അവകാശപ്പെടുന്നു.
നിരവധി ഉപയോക്താക്കൾ ഈ മോഡലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. ആപ്പിൾ ട്രാക്കിലെ സാം കോൾ, വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന സ്റ്റേൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ ടെക്ക് വിദഗ്ധരും സമാനമായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 80 ശതമാനത്തിൽ കുറയുകയാണെങ്കിൽ, ബാറ്ററി മാറ്റേണ്ടി വരുമെന്നാണ് ആപ്പിൾ ഉപയോക്താക്കളോട് പറയുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും പാർട്ട് മാറ്റിസ്ഥാപിക്കുന്നതിന് ഏറെ വില നൽകേണ്ടി വരുമെന്നതും ഉപയോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. 1.2 ലക്ഷം രൂപയിലധികം വിലയുള്ള ഫോണിന് ഒരു വർഷത്തിനുള്ളിൽ പുതിയ ബാറ്ററി വാങ്ങേണ്ടി വരുന്നു എന്നതിനെയും പലരും വിമർശിക്കുന്നുണ്ട്.
അതേസമയം,ഈ പ്രശ്നത്തിൽ ആപ്പിൾ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ഇതാദ്യമായല്ല ഐഫോണിന് നേരെ ഇത്തരം പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക