പാലക്കാട് ധോണിയിൽ നിന്ന് പിടിക്കൂടി വനം വകുപ്പ് സംരക്ഷിക്കുന്ന പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി അധികൃതർ. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി കണ്ടെത്തിയത്.
അതുകൊണ്ട് തന്നെ ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശാസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 2019 മുതൽ പാലക്കാട്ടെ ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാശമുണ്ടാക്കിയ കൊമ്പനായിരുന്നു പി.ടി 7. പാലക്കാട് വനം ഡിവിഷനിൽ ആക്രമകാരികളായ കാട്ടാനകളുടെ പട്ടികയിൽ മുൻനിരയിലുണ്ടായിരുന്നു പി.ടി സെവൻ.
2019 മുതൽ പി ടി സെവൻ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് എത്താറുണ്ടെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തിനിടയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നവണ്ണം അക്രമകാരിയായി മാറിയത്. വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിനകത്തേക്ക് ഓടിച്ചുവിടുന്ന ആന തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും കാടിറങ്ങിവരും. 2022 ജൂലൈ 8ന് പ്രഭാത സവാരിക്കിറങ്ങിയ ധോണി സ്വദേശിയെ പിടി7 ചവിട്ടിക്കൊന്നതോടെ പിടി 7നെ പിടികൂടണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായി.
ഒടുവിൽ 2023 ജനുവരി 22ന് രാവിലെ 7.10 ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും ചേർന്ന് പിടി 7നെ മയക്കുവെടി വച്ചു. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പി ടി സെവനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക