പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ജയിലിൽ കഴിയുന്ന അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ സാദ്ധ്യതയുണ്ടെന്നാണ് ഭാര്യ ബുഷ്റ ബീബി ആരോപിക്കുന്നത്.
വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ മറിച്ച് വിറ്റ് കോടികൾ സമ്പാദിച്ചെന്ന തോഷാഖാന അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇമ്രാൻ നിലവിൽ അറ്റോക്ക് ജയിലിലാണുള്ളത്. ഇമ്രാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്നും പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തിൽ ബുഷ്റ ചൂണ്ടിക്കാട്ടി. ജയിലിൽ ഇമ്രാന് ഇനിയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിച്ചുനൽകാൻ അനുവദിക്കണമെന്നും ആണ് ബുഷ്റ കത്തിൽ പറയുന്നത്.
അതേ സമയം, ഇമ്രാന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി പരിഗണിക്കും. ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാന് ഇസ്ലാമാബാദിലെ വിചാരണക്കോടതി മൂന്ന് വർഷം തടവ് ശിക്ഷയും ഒരു ലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക