കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും ഏകീകൃത കുർബാന നടന്നില്ല. ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന തുടരുകയാണ്. ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ സർക്കുലർ ഇടവകകളിൽ വായിച്ചില്ല.
പറവൂരിലും മഞ്ഞപ്രയിലും ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ വിശ്വാസികൾ തടഞ്ഞു. മറുവിഭാഗം വിശ്വാസികളാണ് വൈദികനെ തടഞ്ഞത്. ഇതോടെ പള്ളികൾ അടച്ചു. അതേസമയം, ഫോർട്ട് കൊച്ചി,കാക്കനാട് കീഴ്മാട് പള്ളികളിൽ ഏകീകൃത കുർബാന നടത്തി.
കുർബാന വിഷയത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനയുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കുർബാന അർപ്പിക്കുന്നത്. ഏകീകൃത കുർബാന അർപ്പിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള വൈദികർക്ക് ആർച്ച് ബിഷപ്പ് സിറിൽ വാസിലാണ് കത്തയച്ചത്. എല്ലാവർക്കും നിർദേശം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് രജിസ്ട്രേഡ് തപാലിൽ കത്ത് അയച്ചിരിക്കുന്നത്.
അതേസമയം മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ ആയിട്ട് കണക്കാക്കുമെന്നാണ് സഭ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ വൈദികർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികളിലേക്ക് കടന്നാലും വിശ്വാസികളുടെ പ്രതിഷേധം എങ്ങനെ തരണം ചെയ്യുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പള്ളികളിൽ ഏകീകൃത കുർബാന നടപ്പിലാക്കിയാൽ തടയുമെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക