ചെസ്സ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്പർ താരവും മുൻ ചാമ്പ്യനുമായ നോർവേയുടെ മാഗ്നസ് കാൾസന്. ഇന്ന് അസർബൈജാനിലെ ബാക്കുവിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ താരം പ്രഗ്നാനന്ദയെ ടൈബ്രേക്കറിൽ മറികടന്നാണ് കാൾസൻ തന്റെ കന്നി ലോകകപ്പ് കിരീടം നേടിയത്. ടൈബ്രേക്കറിൽ അടിതെറ്റിയെങ്കിലും ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും പ്രഗ്നാനന്ദ സമനിലയിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാൾസൻ രണ്ടാം ഗെയിം സമനിലയിൽ ആക്കിയാണ് കിരീടം സ്വന്തമാക്കിയത്.
വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം പ്രഗ്നാനന്ദ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറ്റിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. സെമിഫൈനൽ മത്സരത്തിൽ ലോക റാങ്കിങ്ങിൽ മൂന്നാംസ്ഥാനത്തുള്ള അമേരിക്കൻ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് പ്രഗ്നനന്ദ ഫൈനൽ പ്രവേശനം നേടിയത്. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിൽ ആയതോടെയാണ് ടൈബ്രേക്കറിലേക്ക് പോരാട്ടം നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക