വയനാട്: വയനാട് ജീപ്പ് ദുരന്തത്തിൽ മരിച്ച ഒൻപത് പേർക്ക് നാടിന്റെ യാത്രാമൊഴി. മക്കിമല എൽ.പി സ്കൂളിൽ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയിൽ പൊതുദർശനത്തിന് എത്തിച്ചത്. സംസ്കാരം വൈകീട്ട് നടക്കും.
വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകളാണ് പൊതുദർശനത്തിന് എത്തുന്നത്. സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എമ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എല്ലാം അന്തിമോപചാരം അർപ്പിച്ചു. പെതുദർശനം പൂർത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുക. അതിന് ശേഷം മതപരമായ ചടങ്ങുകൾ നടത്തി സംസ്കാരം നടത്തും.
ഒരു വീട്ടിലെ രണ്ടു പേരുൾപ്പടെ ഒമ്പത് പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്തയും മകൾ ചിത്ര, ഇവരുടെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാർത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അടക്കം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക