വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് യിലേക്ക് മറിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ 9 സ്ത്രീകൾ മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വയനാട് ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുണ്ടായ നടപടിയിൽ ഉണ്ടായ കേസ് കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് ഒരു മണി മുതൽ മക്കിമല എല് പി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. നിരവധി പേരാണ് അപകടത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. വൈകിട്ട് നടക്കുന്ന സംസ്കാര ചടങ്ങിൽ മരണപ്പെട്ട അഞ്ചുപേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്നുപേരുടെ മൃതദേഹം പൊതുശ്മശാനത്തിലുംസംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിലും കബറടക്കും. വയനാട് മാനന്തവാടിയിൽ കണ്ണോത്ത് മലക്ക് സമീപം വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 30 മീറ്റർ താഴ്ച്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക