കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത് എന്ന് മന്ത്രി എം ബി രാജേഷ്. ജയസൂര്യക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കുപോലും മന്ത്രിമാർ പറഞ്ഞിട്ടില്ല എന്നും മുൻപൊരിക്കൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ നടൻ ജോജു ജോർജിനോട് കോൺഗ്രസ് നേതാക്കൾ അങ്ങനെയാണോ പെരുമാറിയത് എന്നും മന്ത്രി ചോദിച്ചു.
ഏറ്റവും സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി പ്രസാദും രാജീവും ജയസൂര്യയുടെ വിമർശനങ്ങൾ കേട്ടതും അതിനോട് പ്രതികരിച്ചതും എന്നും മന്ത്രി പറഞ്ഞു. നെൽ കർഷകർക്ക് വേണ്ടി പൊതുസമൂഹത്തിൽ പ്രതികരിച്ച ജയസൂര്യക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം ബി രാജേഷ്.
ജയസൂര്യക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ;
“ജയസൂര്യക്കെതിരെ മാന്യമല്ലാത്ത ഒരു വാക്ക് മന്ത്രിമാർ പറഞ്ഞോ? രാഷ്ട്രീയമായി മറുപടി പറഞ്ഞാൽ ആക്രമിക്കലാകുമോ? ഉത്തർപ്രദേശിൽ മന്ത്രിയെ ചോദ്യം ചെയ്തയാൾക്ക് തല്ലു കിട്ടിയ അനുഭവമുണ്ട്. രണ്ടു മന്ത്രിമാർ ഇരിക്കെ അദ്ദേഹം വസ്തുനിഷ്ഠമല്ലാത്ത കാര്യം പറഞ്ഞു. അതു വസ്തുനിഷ്ഠമല്ല എന്നത് മന്ത്രി തുറന്നുകാട്ടി. അതിന് ഞങ്ങളോട് അരിശപ്പെട്ടിട്ട് കാര്യമില്ല. പറയുമ്പോൾ വസ്തുനിഷ്ഠമായിട്ട് വേണ്ടേ പറയാൻ. ആദ്യം അദ്ദേഹം പറഞ്ഞത് എന്താണ്? ഏതോ ഒരു കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു. എന്റെ സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ല എന്നും അതുകൊണ്ടാണ് താൻ ഇതിവിടെ പറഞ്ഞതെന്നും ആണ് ജയസൂര്യ പ്രസംഗിച്ചത്. മന്ത്രി പൈസ കൊടുത്തതിന്റെ രേഖയെടുത്ത് കാണിച്ചു. കൃഷ്ണപ്രസാദിന് പൈസ ജൂലൈയിൽ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോൾ പറയുന്നു കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന്.
“താളവട്ടം എന്ന സിനിമയിൽ ജഗതി കുതിരയെ വിഴുങ്ങി എന്നുപറഞ്ഞ് ചാടി നടക്കുന്നില്ലേ. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്തു കഴിഞ്ഞപ്പോൾ ഇപ്പോൾ സമാധാനമായി എന്നു പറയും. കുറച്ചുകഴിഞ്ഞ് താൻ വിഴുങ്ങിയത് കറുത്ത കുതിരയെ അല്ല വെളുത്ത കുതിരയെയാണ് എന്നു പറഞ്ഞ് വീണ്ടും ചാടാൻ തുടങ്ങും. അതുപോലെയാണ്ഇവിടെയും. അപ്പപ്പോൾ തരാതരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ ഇരട്ടത്താപ്പ്, ഈ കാപട്യം മാന്യമായ രീതിയിൽ ഞങ്ങൾ തുറന്നുകാട്ടും. അത് രാഷ്ട്രീയമായി ഞങ്ങളുടെ ചുമതലയാണ്. അന്തസ്സുള്ള ഭാഷയിൽ മന്ത്രിമാർ അത് തുറന്നു കാട്ടിയിട്ടുണ്ട്. ഏറ്റവും സഹിഷ്ണുതയോടെയാണ് രണ്ടു മന്ത്രിമാർ പി പ്രസാദും പി രാജീവും ആ വിമർശനം കേട്ടതും അതിനോട് പ്രതികരിച്ചതും. അങ്ങനെയാണോ നടൻ ജോജുവിനോട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്? കേന്ദ്രസർക്കാർ 637 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേന്ദ്രം നൽകേണ്ട പണം നമ്മൾ വായ്പയെടുത്ത് അഡ്വാൻസ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ഇവിടെ ചർച്ചയായോ? അതൊരു ചർച്ചാവിഷയം ആകാത്തത് എന്തുകൊണ്ടാണ്? ഏതെങ്കിലും സിനിമ താരങ്ങൾ കാര്യമറിയാതെ എന്തെങ്കിലും പറഞ്ഞാൽ അതല്ലേ ചർച്ചയാകുന്നത്? കേന്ദ്രം 637 കോടി രൂപ കുടിശ്ശിക നൽകാൻ ഉണ്ടെന്നത് നിങ്ങൾ എന്തുകൊണ്ട് ചർച്ചയാക്കുന്നില്ല”.
പ്രതികരിക്കാൻ ഇവിടെ എഴുതുക