കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. കോട്ടയം പാമ്പാടിയിലാണ് പ്രചാരണ പരിപാടികള്‍ സമാപിച്ചത്. പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ നിറഞ്ഞുനിന്നു. കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തി. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്ന പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.ഐ.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടി വരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.
ആറു മണിയോടെ, കൊട്ടിക്കലാശം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ പുതുപ്പള്ളി വിധിയെഴുതുമ്പോള്‍, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക