കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം. സംഭവത്തിൽ ഒരു വർഷത്തോളം റിമാന്റിൽ കഴിഞ്ഞിരുന്ന അയൽവാസിയായ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊല്ലം കണ്ണനല്ലൂരിലെ വിവാദമായ കേസിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും കണക്കിലെടുത്ത കോടതി, വിചാരണ കഴിയാൻ സമയമെടുക്കുമെന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രതിക്ക് ജാമ്യം നൽകിയത്.
കൊല്ലം കണ്ണനല്ലൂർ പൊലീസ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി ഉണ്ടായത്. അരലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന ഉപാധിയോടെ പുറപ്പെടുവിച്ച ജാമ്യ ഉത്തരവിൽ പ്രതി കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്നും വ്യക്തമാക്കി. ജാമ്യ ഉപാധികൾ പ്രതി ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയെ സമീപിക്കാം.
20 കാരിയായ അതിജീവിത 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അയൽവാസിയായ പ്രതി യുവതിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കുകയായിരുന്നു. കേസിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 22 നാണ് പ്രതിയെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക