ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ എത്തിയിരുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും.
എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് പാർലമെന്റിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ഗുണഫലങ്ങൾ പ്രാവർത്തികമാകൂ എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്.
ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക