ഇംഫാൽ: അനധികൃത ആയുധങ്ങൾ 15 ദിവസത്തിനകം തിരികെ നൽകണമെന്ന് ജനങ്ങൾക്കു നിർദേശവുമായി മണിപ്പുർ സർക്കാർ. 15 ദിവസത്തിനുശേഷവും ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാവുമെന്നാണു സർക്കാർ നൽകിയ മുന്നറിയിപ്പ്. ആയുധങ്ങൾ സമർപ്പിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി ബിരേൻ സിങിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ആയുധങ്ങൾ കൈവശം വച്ച വ്യക്തികളെ നിയമപരമായി നേരിടുമെന്നും അറിയിച്ചു. സംസ്ഥാനത്തു സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
അതേസമയം, മണിപ്പുരിൽ സൈനികവേഷത്തിൽ ആയുധങ്ങളുമായി പിടിക്കപ്പെട്ട അഞ്ചുപേര്‍ക്കു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായവരുടെ മോചനം ആവശ്യപ്പെട്ട് ഇംഫാലിൽ ഒരാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ നടന്നതിനു പിന്നാലെയാണു ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക