മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഡംബര തീവണ്ടിയായ ഡക്കാണ് ഒഡിസി നിരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഒരു കാലത്ത് തീവണ്ടികളിലെ പ്രൗഢമായ യാത്രയൊരുക്കിയ ഡക്കാണ് ഒഡിസിയെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര അസംബ്ലി സ്പീക്കറായ രാഹുല്‍ നാര്‍വേകർ ഡക്കാണ് ഒഡിസിയുടെ രണ്ടാം വരവ് ഫ്ളാഗ് ഓഫ് ചെയ്തു. മുംബൈ സി.എസ്.എം.ടി റെയില്‍വേ സ്റ്റേഷനിനിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ഡക്കാന്‍ ഒഡീസിയുടെ ആദ്യ യാത്ര. ഏഴ് ദിവസം നീണ്ടു നില്ക്കുന്ന ഈ യാത്രയില്‍ വഡോദര, ജോധ്പുര്‍, ജയ്പുര്‍, ആഗ്ര, ഉദയ്പുര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുണ്ടാവുക. ഇതിനോടകം ഈ യാത്രക്കുള്ള നിരവധി സീറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായും ഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് അറിയിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ തീവണ്ടി യാത്രകളിലൊന്നാണ് ഡക്കാണ് ഒഡീസി. മഹാരാഷ്ട്രയിലും തുടര്‍ന്ന് രാജ്യത്തുടനീളവും അത്യാഡംബര സൗകര്യങ്ങള്‍ ആസ്വദിച്ച് ഈ തീവണ്ടിയില്‍ യാത്ര ആസ്വദിക്കാം. പക്ഷെ ഈ യാത്ര ആസ്വദിക്കാനുള്ള ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് ആറര ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക