മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി മലയാള സിനിമയിൽ ആറു പതിറ്റാണ്ട് പിന്നിട്ട പ്രതിഭയ്ക്ക് ഇന്ന് 90 തികയുന്നു. മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന് അർഹനായ പ്രിയനടന് ജന്മദിനാശംസകൾ നേരുകയാണ് സാംസ്കാരിക കേരളം.
കണ്ണമ്മൂലയിലെ വസതിയായ ശിവസദനത്തിൽ വിശ്രമജീവിതം നയിക്കുന്ന മധുവിനെത്തേടി പിറന്നാൾ മംഗളത്തിന്റെ പ്രവാഹമാണ്. പതിവുപോലെ ആഘോഷരഹിതമായ പിറന്നാളാണ് ഇക്കുറിയും. ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റി ശനിയാഴ്ച വൈകീട്ട് 6.15ന് നിശാഗന്ധിയിൽ സംഘടിപ്പിക്കുന്ന ’മധുമൊഴി: ആഘോഷപൂർവം ഇതിഹാസപർവം’ എന്ന പരിപാടിയിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും.
മലയാള സിനിമയിൽ സത്യനും നസീറും കിരീടം വെച്ച രാജാക്കന്മാരായി നിറഞ്ഞു നിന്ന സമയത്താണ് മധുവിന്റെ അരങ്ങേറ്റം. നിണമണിഞ്ഞ കാൽപ്പാടുകൾ ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് മധുവിനെ തേടി സിനിമകളുടെ പ്രവാഹമായിരുന്നു. കുട്ടിക്കുപ്പായം, ഭാർഗവീനിലയം, മുറപ്പെണ്ണ്, കാട്ടുപൂക്കൾ, ഈറ്റ , തീക്കനൽ, അഭിനയസാധ്യതയുടെ ഒരു വലിയ ലോകം മധുവിന്റെ മുന്നിൽ തുറന്നു.
നായകകഥാപാത്രങ്ങൾ ഏറെയുണ്ടെങ്കിലും മലയാളി പ്രേക്ഷകൻ മധുവിനെ എല്ലാ അർത്ഥത്തിലും സ്വീകരിച്ചത് ചെമ്മീനിലെ പരീക്കുട്ടിയിലൂടെയാണ്. വിഷാദ നായകന്റെ ഭാവങ്ങൾക്ക് മധു പൂർണതയേകി. മധുവിനപ്പുറം മറ്റൊരു നിരാശകാമുകനെ ചിന്തിക്കാൻ പോലും മലയാളികൾക്കാവുമായിരുന്നില്ല.
ഓളവും തീരത്തിലെ ബാപ്പുട്ടി, ഉമ്മാച്ചുവിലെ മായൻ, ഇതാ ഇവിടെ വരെയിലെ പൈലി, കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണ്, തീക്കനലിലെ കള്ളക്കടത്തുകാരൻ..മധു ജീവൻ നൽകിയ കഥാപാത്രങ്ങൾ നിരവധിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേക്കുള്ള മലയാള സിനിമയുടെ പരിണാമം മധുവിന്റെ കരിയറിലും കാണാം. ആറു പതിറ്റാണ്ട് കൊണ്ട് മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. നരനിലെ വലിയ നമ്പ്യാരും കാര്യസ്ഥനിലെ മുത്തച്ഛൻ വേഷവും പുതുതലമുറയുടെ ഇഷ്ടവേഷങ്ങളാണ്.
അധ്യാപനത്തോളം ഭംഗി അഭിനയത്തിനുമുണ്ടെന്ന് മനസ്സിലാക്കിയാണ് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സ്കൂൾ ഓഫ് ഡ്രാമയിൽ പോയി നാടകം പഠിച്ച് മധു മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയായിരുന്നു മധു. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടങ്ങൾക്കാണ് മധുവിന്റെ വരവ് തിരികൊളുത്തിയത്. സ്ഥിരം നായക സങ്കല്പങ്ങളിൽ നിന്നെല്ലാം മാറി, ഒരു സാധാരണ മനുഷ്യന്റെ വികാരങ്ങളും, ശരീരഭാഷയും എല്ലാം സിനിമയിൽ ആലേഖനം ചെയ്യപ്പെടുന്നത് മധുവിന്റെ വരവോടുകൂടിയാണ്. ഒഴുക്കൻ ശരീരഭാഷ, അത്രതന്നെ ഒഴുക്കുള്ള സംഭാഷണം, ഒരുപോലെ കണ്ണുകളിലും, പേശികളിലും വന്നുപോകുന്ന സങ്കടങ്ങളും സന്തോഷവും അദ്ദേഹത്തെ പകരക്കാരനില്ലാത്ത ഒരു പ്രതിഭയാക്കി മാറ്റി.
കാലത്തിനൊപ്പം മാറുക എന്ന കൃത്യമായ തീരുമാനമാണ് മധു സിനിമയിൽ എപ്പോഴും നടപ്പാക്കിയിട്ടുള്ളത്. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും എല്ലാം തന്നെ അദ്ദേഹം തന്റെ അഭിനയജീവിതം വ്യാപിപ്പിച്ചു. അതുകൊണ്ടുതന്നെ നായകനായി എത്തിയ മധു അച്ഛനായപ്പോഴും മുത്തച്ഛൻ ആയപ്പോഴും എല്ലാം പ്രേക്ഷകർ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചമ്പങ്കുളം തച്ചനിലെ മുത്തശ്ശൻ, നരനിലെ വല്യനമ്പ്യാർ എല്ലാം കാലഘട്ടങ്ങൾക്കനുസരിച്ചു മാറുന്ന മധു എന്ന നടന്റെ അടയാളങ്ങളാണ്.
മധു എന്ന അഭിനേതാവിനെ ചരിത്രം ഓർമ്മിക്കുന്നത് എപ്പോഴും പകർന്നാടിയ മഹത്തായ കഥാപാത്രങ്ങളുടെ പേരിലാണ്. ഒരുകാലം കഴിഞ്ഞപ്പോൾ അദ്ദേഹം സിനിമയിൽ നിന്നും തന്റെ സജീവമായ ഇടപെടലുകൾ കുറച്ചുകൊണ്ടു വന്നു. അഭിനയത്തോടുള്ള കൊതി തന്നെ വിട്ടുപോയെന്നും , ആഗ്രഹിച്ചതിനപ്പുറമുള്ള വേഷങ്ങൾ പകർന്നാടാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കാണുന്നുവെന്നും ഒരിടയ്ക്ക് അദ്ദേഹം പറഞ്ഞു. എന്നാലും മധുവിന്റെ അസാന്നിധ്യം മലയാള സിനിമയിൽ ഉള്ളതായി മലയാളികൾക്ക് ഒരിക്കലും തോന്നിയിട്ടില്ല.
89ല് നിന്ന് 90 കളിലേക്ക് കടക്കുമ്പോഴും മധു അദ്ദേഹത്തിന്റെ ചരിത്രം വീണ്ടും പുതുക്കിക്കൊണ്ടേയിരിക്കുന്നു. അവശതകൾ ഇല്ലാതെ പ്രധാനപ്പെട്ട പരിപാടികളിൽ എല്ലാം തന്നെ തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പു വരുത്തുന്നു. മധു മലയാളത്തിന്റെ ഒരു മധുര മനോഹര മനുഷ്യൻ തന്നെയാണ്. മാറ്റങ്ങളെല്ലാം കണ്ടുവളർന്ന മലയാള സിനിമയുടെ ചരിത്ര മനുഷ്യൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക