തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ആലന്തറ സർക്കാർ യു പി സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ആരോഗ്യവിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചു. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകിയെന്ന് അവിടുത്തെ പ്രധാന അധ്യാപിക അറിയിച്ചു. സ്കൂളിലെ 6B ക്ലാസ്സിലിരുന്ന വിദ്യാർത്ഥികൾക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിദ്യാർത്ഥികളിലേക്ക് രോഗം പടർന്നതോടെയാണ് ആരോഗ്യ വകുപ്പിനെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചൊറിച്ചില്‍ അനുഭവപ്പെട്ടു തുടങ്ങിയ ആദ്യഘട്ടത്തില്‍ അധ്യാപകര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രക്ഷിതാക്കളാണ് ആരോഗ്യവകുപ്പില്‍ വിവരമറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വാമനപുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ സ്കൂളിലെത്തി കുട്ടികളുടെ സാമ്പിളുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക