വയനാട്: വയനാട് യാത്ര പോകുന്നവർക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ റെസ്റ്റ്ഹൗസില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാം. ഇരുനിലകളിലായി ശീതികരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പെടെ ഒമ്പത് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആധുനികരീതിയിലുള്ള വിശ്രമമന്ദിരം നിര്‍മിച്ചത്.
റെസ്റ്റ്ഹൗസ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ ജനകീയമാക്കി സര്‍ക്കാരിനും ജനങ്ങള്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. വയനാട് ഇന്ന് ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിക്കഴിഞ്ഞു. വയനാട് ജില്ല രൂപീകരിച്ചത് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ കാലമാണിത്. സഞ്ചാരികള്‍ക്ക് താമസം ഒരുക്കുക എന്നത് പ്രധാന ഉത്തരവാദിത്തമാണ്. കുറഞ്ഞ ചെലവില്‍ മികച്ച താമസം സഞ്ചാരികള്‍ക്ക് ഒരുക്കാനാണ് പുതിയ റെസ്റ്റ് ഹൗസ് തുറന്നിരിക്കുന്നത്. 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റെസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നഗരത്തില്‍ പോലീസ് സ്റ്റേഷന് മുന്‍വശത്തായാണ് വിഐപി സ്യൂട്ടുകളോട് കൂടിയ അതിഥി മന്ദിരമുള്ളത്. വിഐപികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള മുറികള്‍ക്ക് പുറമെ സാധാരണ ബഡ്ജറ്റില്‍ തങ്ങാനുള്ള സൗകര്യങ്ങള്‍ എല്ലാമുള്ള മുറികളും ഇവിടെയുണ്ട്. 3.8 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വിഭാഗത്തിന്റെ resthouse.pwd.kerala.gov.in എന്ന വിലാസത്തില്‍ എവിടെയിരുന്നും നിങ്ങള്‍ക്ക് അനുയോജ്യമായ മുറികള്‍ ബുക്ക് ചെയ്യാനാകും. റേറ്റും മറ്റു വിവരങ്ങളുമെല്ലാം ഈ സൈറ്റില്‍ നിന്ന് തന്നെ ലഭിക്കും.സംശയദൂരീകരണത്തിനായി ബന്ധപ്പെടാനുള്ള നമ്പറുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക