ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക. ഹമാസിന്റെ ആക്രമണങ്ങള്‍ ഭീകരവാദമാണെന്നും അമേരിക്ക ഇസ്രയേലിനൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഹമാസ് ആക്രമണത്തില്‍ 14 അമേരിക്കന്‍ പൗരന്മാര് കൊല്ലപ്പെട്ടതായും, ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാരുണ്ടെന്നും ബൈഡന് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വ്യാഴാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹ്യു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താനാണ് ബ്ലിന്‍കന്‍ എത്തുന്നത്. ബന്ദികളെ മോചിപ്പിക്കല്‍, സൈനിക, സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഇസ്രയേലിന് പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേലിലും ഗാസയിലും ഇതുവരെയായി രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ അഞ്ചാംദിവസവും ശക്തമായ ബോംബാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഗാസയിലെ നിവാസികള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും നഷ്ടമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക