ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 13 ന് 99 രൂപയ്ക്ക് ഏത് സിനിമയും ഏത് ഷോയും കാണാമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലകളായ പിവിആര്‍, ഐനോക്സ്, സിനിപോളിസ്, മിറാജ്, സിറ്റി പ്രൈഡ്, എഷ്യന്‍, മിക്ത എ2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങി നിരവധി മള്‍ട്ടിപ്ലക്സുകള്‍ ഈ ദിവസം ദേശീയ ചലച്ചിത്ര ദിനം ആചരിക്കുന്നത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലാണ് മള്‍ട്ടിപ്ലക്സ് അസോസിയേഷന് ആരംഭിച്ചത്.
എന്നാല്‍ കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സിനിമ പ്രേമികള്‍ക്കാണ് ഓഫര്‍ പൂര്‍ണ തോതില്‍ ലഭിക്കാത്തത്. അതേസമയം, ആന്ധ്രയിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും ഓഫര്‍ പൂര്‍ണമായും ഉണ്ടാകില്ല. തമിഴ്നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ 100 രൂപയായിരിക്കും ഈ ദിവസത്തെ അടിസ്ഥാന ടിക്കറ്റ് വില. ഇതിനുപുറമെ നികുതിയും നല്‍കണം. ഇതാണ് കേരളത്തില്‍ ഉള്‍പ്പെടെ ടിക്കറ്റിന് വില കൂടാന്‍ കാരണം. ബുക്ക് മൈ ഷോ പോലുള്ള ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ കണ്‍വീനിയന്‍സ് ഫീസും ജി എസ് ടിയും നല്‍കണം.
എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെയുള്ള സ്ഥലങ്ങളില്‍ 99 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. അതേസമയം ഐമാക്സ്, 4ഡിഎക്സ്, റിക്ലൈനര്‍ സീറ്റുകള്‍ പോലുള്ള പ്രീമിയം ഫോര്‍മാറ്റുകളില്‍ ഈ ഓഫര്‍ ബാധകമല്ല. എന്നാല്‍ ടിക്കറ്റ് നിരക്കില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.
കൊവിഡ് ഭീഷണി മൂലം പൂട്ടിപോയ തിയേറ്ററുകള്‍ ലോക്ഡൗണിനുശേഷം വീണ്ടും തുറന്നപ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തി സനിമി കാണുന്നത് നന്നേ കുറഞ്ഞിരുന്നു. ഇതോടെയാണ് രാജ്യത്തെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകളുടെ കൂട്ടായ്മയായ മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എംഎഐ) വര്‍ഷത്തിലൊരിക്കല്‍ ദേശീയ ചലച്ചിത്ര ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
ഇതേ തുടര്‍ന്നാണ് ദേശീയ ചലച്ചിത്ര ദിനം ആചരിക്കുന്ന ദിവസം ടിക്കറ്റിന്റെ നിരക്ക് കുറച്ച് പ്രദര്‍ശനം നടത്താന്‍ എംഎഐ തീരുമാനിക്കുന്നത്. ഒരു നിശ്ചിത ദിവസം ഇതിനായി തീരുമാനിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 നാണ് ദേശീയ ചലച്ചിത്ര ദിനം ആചരിച്ചത്. അന്ന് 75 രൂപ കിഴിവിലായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക