ഗാസ: ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രയേല്‍ ബന്ദിയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്. ഹമാസ് ടെലിഗ്രാമിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ജറുസലേം പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ ഹമാസ് പുറത്തുവിട്ടെന്ന് പറയുന്ന വീഡിയോയില്‍ കൈയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നതായാണ് വ്യക്തമാകുന്നത്. ഇരുന്നൂറോളം പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ട്.
21 കാരിയായ മിയ സ്കീം എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ് ദിന് അല്‍ ഖസ്സാം ബ്രിഗേഡ്സ് ഇന്നലെ പുറത്തുവിട്ടത്. തനിക്ക് കൃത്യമായ പരിപാലനം ലഭിക്കുന്നുണ്ടെന്നും എത്രയും വേഗം മാതാപിതാക്കളുടെ അടുത്തേക്ക് വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ഗാസയില്‍ മൂന്ന് മണിക്കൂര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം ഇവിടെ നിന്നു കൊണ്ടു പോകണമെന്നും ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുട്ടി അഭ്യര്‍ഥിക്കുന്നുണ്ട്.
ആക്രമണം നടന്ന ദിവസം, കിബ്ബട്ട്സ് റെയിമിലെ സൂപ്പര്‍നോവ സുക്കോട്ട് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഹമാസ് പ്രവര്‍ത്തകര്‍ സമ്മേളനത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 260 ലധികം പേര് കൊല്ലപ്പെടുകയും മിയ ഉള്‍പ്പെടെയുള്ളവരെ ഹമാസ് ആയുധധാരികള്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു. ഹമാസ് കൊലപാതക ഭീകര സംഘടനയാണെന്നാണ് വീഡിയോക്ക് ഐഡിഎഫ് (ഇസ്രായേല്‍ പ്രതിരോധ സേന) പ്രതികരിച്ചത്. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികള്‍ കാര്യമായി നടക്കുന്നുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക