പത്തനംതിട്ട: ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് സന്നിധാനത്ത് നടക്കും. പതിനേഴ് പേരാണ് മേൽശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. 12 പേർ മാളികപ്പുറം മേൽശാന്തി പട്ടികയിലുണ്ട്. ആദ്യം ശബരിമല മേൽശാന്തി നറുക്കെടുപ്പായിരിക്കും നടക്കുക.
പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 17 പേരുകൾ രാവിലെ 7.30ന് ഉഷ: പൂജയ്ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തിൽ ചുരുട്ടിയിടും. മറ്റൊരു വെള്ളിക്കുടത്തിൽ 16 വെള്ളപ്പേപ്പറും മേൽശാന്തി എന്ന് എഴുതിയ പേപ്പറും ഇടും. തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ വയ്ക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വർമ്മ അദ്യത്തെ കുടത്തിൽ നിന്ന് നറുക്ക് എടുക്കും.
കുടത്തിൽ നിന്ന് മേൽശാന്തി എന്ന് എഴുതിയ നറുക്ക് കിട്ടുന്നവർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി നറുക്കെടുപ്പും ഇതേ രീതിയിൽ നടക്കും.
നിരുപമ ജി വർമ്മ മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വർഷം വരെയാണ് മേൽശാന്തിമാരുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക