ഗാസ: മാനുഷിക സഹായമെത്തിക്കാനായി ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ അതിര്‍ത്തി ഇസ്രയേല്‍ തുറന്നു. ഈജിപ്തില്‍ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ട്രക്കുകള്‍ അതിര്‍ത്തി കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെഡ് ക്രസന്റിന്റെ ട്രക്കുകളാണ് ഗാസയിലേക്ക് പ്രവേശിച്ചത്.
20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്‍കിയത്. എന്നാല്‍ 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യുഎസ് എംബസി അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മധ്യസ്ഥതയിലാണ് അതിര്‍ത്തി തുറക്കാനുള്ള കരാര്‍ തയ്യാറാക്കിയത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും കഴിഞ്ഞ ദിവസം റാഫ ക്രോസിങ് സന്ദര്‍ശിച്ചിരുന്നു. ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പതിനൊന്നുദിവസമായി സമ്പൂര്‍ണ ഉപരോധം തുടരുന്ന ഗാസയില്‍ മാനുഷികപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക