ജാമിയ മില്ലിയ സർവ്വകലാശാലയുടെ പരമോന്നത ബഹുമതിയായ ഇംതിയാസ്-ഇ- ജാമിയ ബോളിവുഡ് താരം ഷർമിള ടാഗോറിന്. ജാമിയ മില്ലിയ സർവ്വകലാശാലയുടെ വൈസ് ചാൻസലറായ നജ്മ അക്താർ സർവകലാശാലയുടെ 13ആം സ്ഥാപക ദിനത്തിൽ പുരസ്കാരം ഷർമിള ടാഗോറിന് സമ്മാനിച്ചു.
ഹിന്ദി സിനിമയ്ക്ക് താരം നൽകിയ സംഭാവനകളാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. സർവകലാശാലയിൽ പ്രവേശിച്ചത് മുതൽ താൻ വൈകാരിക നിമിഷത്തിലാണെന്നായിരുന്നു പുരസ്കാരം സ്വീകരിച്ച ശേഷം ഷർമിള ടാഗോർ പ്രതികരിച്ചത്. സർവകലാശാലയുടെ ശതാബ്ദി ഗേറ്റിന്റെ ഉദ്ഘാടനവും ശർമിള നിർവഹിച്ചു.
സമൂഹത്തിന്റെ പുരോഗതിക്കായുള്ള ഇന്ത്യക്കാരുടെ സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരമായാണ് ജാമിയമില്ലിയ ഇംതിയാസ്-ഇ-ജാമിയ പുരസ്കാരം നൽകുന്നത്. എം ജെ കെ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട് സർവ്വകലാശാലയെ പിന്തുണയ്ക്കുമെന്നും അതേ മേഖലയിൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ശർമിള പറഞ്ഞു.
2005 ഡിസംബറിൽ യൂണിസെഫിന്റെ ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ശർമിള വക്ത്, അനുപമ, സഫർ, മൗസം, കാശ്മീർ കി കലി, ആമ്നെ സാമ്നെ, ആരാധന തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ വേഷമിട്ടിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ചെയർപേഴ്സൺ ആയി 2006 മുതൽ 2011 വരെ ശർമിള സേവനമനുഷ്ഠിച്ചു. സത്യജിത്ത് റേയുടെ അപുർ സൻസാർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ശർമിള കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ജൂറി അംഗമായും സേവനമനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക