എല്ലുകളുടെ ബലക്കുറവ് മൂലമുണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. ഓസ്റ്റിയോപൊറോസിസും അതിനാല്‍ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകള്‍ തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. ഓസ്റ്റിയോപൊറോസിസ് മൂലം ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്.
പ്രായം ഏറുന്നതുകൊണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണില്‍ വരുന്ന വത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷം രണ്ടില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ ആണ് ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവുകള്‍ കാണപ്പെടുന്നത്. 70 വയസ്സിനുശേഷം ഓരോ 5 വര്‍ഷത്തിലും ഇടുപ്പിലെ എല്ലുകളില്‍ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടി ആകുന്നു.
വൃക്കരോഗം, കരള്‍ രോഗം, വിറ്റാമിന്‍ ഡി യുടെ കുറവ്, ദീര്‍ഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം എന്നിവകൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലമാക്കുകയും ചെറിയ വീഴ്ചകള്‍ മൂലം എല്ലുകളില്‍ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. ഇന്ന് ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകളെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു. അവരില്‍ 50 ദശലക്ഷം ഇന്ത്യയിലാണ്.
പ്രായാധിക്യം, വിറ്റാമിന്‍ ഡി, കാല്‍സ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയുടെ കുറവ്, കഫീന്‍, മദ്യം, പുകവലി, നിഷ്ക്രിയമായ ജീവിതശൈലി എന്നിവയുടെ അഭാവം ഈ രോഗം പിടിപെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. തൈറോക്സിന്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഹെപ്പാരിന്‍, ആന്റികണ്‍വള്‍സന്റുകള്‍, ലിഥിയം തുടങ്ങിയ ചില മരുന്നുകള്‍ തുടര്‍ച്ചയായി എടുക്കുന്നതും ഓസ്റ്റിയോപൊറോസിസിന് കാരണമാകുന്നു.
ഓസ്റ്റിയോപൊറോസിസ് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഒരു നിശബ്ദ രോഗമാണ്, കാരണം ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കില്ല. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക