തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
ബസുടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്നും ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.
സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്രയും പെട്ടെന്ന് സീറ്റ് ബെല്‍റ്റും ക്യാമറയും ഘടിപ്പിക്കാനാകില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അതേസമയം, സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. നവംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും പരീക്ഷകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക