കണ്ണൂർ തലശ്ശേരിയിൽ ആശങ്ക ഒഴിയുന്നില്ല. ജില്ലാ കോടതിയിൽ നേരത്തെ സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നത് ആകെ 9 രോഗികളാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി ജില്ലാ കോടതിയിലെ ജഡ്ജിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ള ജഡ്ജിക്ക് വൈറസ് പോസിറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലയിലുള്ള ഡോക്ടർ എം പി ജീജ പറഞ്ഞു. വൈറസിന്റേതിന് സമാനമായ ലക്ഷണങ്ങളുമായിഒരു കുട്ടിയുൾപ്പെടെ നാലുപേരുടെ രക്ത സാമ്പിൾ കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നുള്ള ഉന്നത തല മെഡിക്കൽ സംഘം കഴിഞ്ഞദിവസം കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. സ്റ്റേറ്റ് എൻഡമോളജി യൂണിറ്റ് അസി.ഡയറക്ടർ എം എസ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചകാലം തലശ്ശേരിയിൽ ക്യാമ്പ് ചെയ്യും.
കോടതിക്ക് പുറത്തുള്ളവരിലും രോഗലക്ഷണങ്ങൾ ഉണ്ടെന്ന് വിലയിരുതിയതിനാൽ 3 കിലോമീറ്റർ ഉള്ള പ്രദേശം കണ്ടൈൻമെന്റ് സോൺ ആയി തിരിച്ചതിനു ശേഷം രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പൊതുജനങ്ങൾ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും പനി, ശരീരവേദന, തലവേദന, ചുവന്ന പാടുകൾ, കണ്ണ് ചുവപ്പ് എന്നീരോഗ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക