സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള സംവരണം 65 ശതമാനമായി ഉയര്‍ത്താനുള്ള ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍, അതിപിന്നോക്കര് എന്നിവര്‍ക്കുള്ള സംവരണ പരിധിയാണ് വര്‍ധിപ്പിച്ചത്. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്.
സംവരണം 50 ശതമാനത്തിലധികം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ബിഹാര്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ജാതി സെന്‍സസ് നടപ്പിലാക്കിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍, റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സംവരണ പരിധി ഉയര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ബില്ലില്‍ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടാല്‍ ഭേദഗതി നിയമമാകും.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന 10 ശതമാനം സംവരണത്തിന് പുറമെയാണിത്. ഇതോടെ സംവരണം 75 ശതമാനമായി ഉയരും. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയ്ക്കകത്തും പുറത്തും ബഹളം നടക്കുന്നതിനിടെയാണ് ഭേദഗതി പാസാക്കിയത്.
പുതിയ ഭേദഗതി പ്രകാരം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് 20 ശതമാനം സംവരണവും ഒബിസി, ഇബിസി വിഭാഗങ്ങള്‍ക്ക് യഥാക്രമം 18, 25 ശതമാനവും ലഭിക്കും. നേരത്തെ 30 ശതമാനം ആയിരുന്ന സംവരണമാണ് ഭേദഗതിയിലൂടെ 42 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് രണ്ട് ശതമാനം സംവരണവും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക