തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയവരില്‍ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കളും ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു മന്ത്രിയും സിപിഐ ഉന്നത നേതാക്കളും അറിഞ്ഞുകൊണ്ട് നടത്തിയ തട്ടിപ്പാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഭാസുരാംഗനെ സിപിഐയില്‍ നിന്ന് പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന് കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പണം ലഭിച്ചതായും ആ പണം തിരിച്ചുനല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐയുടെ ഉന്നത നേതാവിന് മാസം തോറും ബാങ്കില്‍ നിന്ന് ഒരു പ്രത്യേകം തുക അനുവദിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു. ഭാസുരാംഗന്‍ മാത്രം നടത്തിയ തട്ടിപ്പ് അല്ല അവിടെ നടന്നത്. മന്ത്രിസഭാംഗവും സിപിഐ ഉന്നതനേതാക്കളും അറിഞ്ഞുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇത് തന്നയൊണ് കരുവന്നൂരിലും സംഭവിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
കേരളമാകെ സഹകരണബാങ്കുകളെ കൊള്ളടിക്കുകയാണ് സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും ചെയ്യുന്നത്. അതുകൊണ്ടാണ് സഹകരണബാങ്ക് അഴിമതിക്കെതിരെ കോണ്‍ഗ്രസ് മിണ്ടാതിരിക്കുന്നത്. ഭരണപക്ഷ – പ്രതിപക്ഷ സഹകരണക്കൊള്ളയ്‌ക്കെതിരെ സമരവും നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോകും. പ്രതിസന്ധിയില്‍പ്പെട്ട സഹകരണമേഖലയെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക