കൊച്ചി: ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്ന ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം പരിപാടികള്‍ക്ക് ലീഗ് പോകാത്തതിലുള്ള ജാള്യതയാണ് ഇ പി ജയരാജന്റെ വാക്കുകളിലെന്ന് സതീശൻ പരിഹസിച്ചു. മുസ്ലിം ലീഗിനെ പുറകെ നടന്നു പരിപാടികൾക്ക് വിളിച്ചു. എന്നാൽ ലീഗ് പോയില്ല. ഇതാണ് ജയരാജന്റെ വാക്കുകളിലെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിന് ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്നും സതീശൻ പ്രതികരിച്ചു.
സർക്കാരിനെതിരെയും വിഡി സതീശൻ വിമർശനം ഉന്നയിച്ചു. നികുതി പിരിവിൽ വൻ വീഴ്ചയുണ്ടായെന്ന് സതീശൻ കുറ്റപ്പെടുത്തി. നികുതി വെട്ടിപ്പുകാരിൽ നിന്ന് പണം പിരിച്ച് പരിപാടികൾ നടത്താനാണ് സർക്കാർ നിർദേശിക്കുന്നത്. ജനകീയ ഹോട്ടലുകളുടെ കുടിശികപ്പണം കൊടുത്തിട്ട് വേണം ഇ പി ജയരാജൻ വാചകമടിക്കാനെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ മുസ്ലിം ലീഗ് ക്ഷണം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ പരിഹസിച്ച് ജയരാജൻ രംഗത്തെത്തിയത്. ലീഗിന്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന പാർട്ടിയാണ് കോൺഗ്രസ്. ലീഗിന് പിന്നാലെ നടക്കുകയാണ് കോൺഗ്രസെന്നും ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക