ആലപ്പുഴ: നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുപ്പ് ആരംഭിച്ചതെന്നും എന്നാൽ പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയതെന്നും ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചിട്ടില്ല. എങ്ങനെയാണ് വീഴ്ച ഉണ്ടായത് എന്ന് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആ മേഖലയുമായി റിപ്പോർട്ട് നൽകിയ ജിയോളജി വകുപ്പിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. ഗൗരവതരമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി അനുമതി നൽകിയോ എന്ന് അന്വേഷിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി.
മണ്ണെടുപ്പിൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ പാലിക്കപ്പെട്ടില്ല. സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലിസ് നടപടി പരിശോധിക്കാൻ എസ്പിക്ക് ചുമതല നൽകി. മണ്ണെടുപ്പിൽ കേന്ദ്രസർക്കാർ പ്രോട്ടോക്കോൾ (SOP) പാലിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
പ്രതിഷേധത്തെ സംബന്ധിച്ച് കേസുകൾ പിൻവലിക്കുന്നതിനെ സംബന്ധിച്ച് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് വന്ന് അത് പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി മണ്ണെടുക്കണമോ എന്ന് തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക