മുംബൈ: സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചതിന് ആക്സിസ് ബാങ്കിനും മണപ്പുറം ഫിനാന്‍സിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആക്സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും സ്വര്‍ണ്ണ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന് 42.78 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
കെവൈസി ചട്ടങ്ങള്‍, ലോണുകളും അഡ്വാന്‍സുകളും, റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കുകള്‍ മുഖേനയുള്ള സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്, കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള പെരുമാറ്റച്ചട്ടം എന്നിവയിലും നിയമലംഘനങ്ങള്‍ ഉണ്ടായതായി ആര്‍ബിഐ വ്യക്തമാക്കി.
ഇടപാടുകാരെ തിരിച്ചറിയുന്നതിനും അവരുടെ വിലാസവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിലും ആക്സിസ് ബാങ്ക് പരാജയപ്പെട്ടതായി റിസര്‍വ് ബാങ്ക് അറിയിച്ചു. കൂടാതെ ചില ഉപഭോക്താക്കളുമായി റിക്കവറി ഏജന്റുമാര്‍ നടത്തിയ കോളുകളുടെ ഉള്ളടക്കം സൂക്ഷിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടുവെന്നും കണ്ടെത്തി.
അതേസമയം, ആക്സിസ് ബാങ്കിനെതിരായ നടപടി ചട്ടങ്ങള്‍ പാലിക്കുന്നതിലെ പാളിച്ചകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കിന്റെ ഇടപാടുകളോ കരാറുമായോ ബന്ധപ്പെട്ടുള്ളതല്ലെന്നും ആര്‍ബിഐ അറിയിച്ചു. നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയുടെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് മണപ്പുറം ഫിനാന്‍സിന് 42.78 ലക്ഷം രൂപ പിഴ ചുമത്തിയത്. പണയം വച്ച സ്വര്‍ണം ലേലം ചെയ്ത ശേഷം മിച്ചം ലഭിച്ച തുകയുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സ് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക