കാസർകോട്: നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കാസർകോട് പൈവളിഗെ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിൽ വൈകീട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഭാവിപ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് ബസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചത്.
ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.
പൈവളിഗെ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം.
സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, മത, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർക്ക് നവകേരള സദസ്സിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ തന്നെ പൈവളിഗെയിലെ വേദിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറും. വൈകിട്ട് 3.30 നാണ് ഉദ്ഘാടന ചടങ്ങൾ. റവന്യു മന്ത്രി കെ.രാജന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക