ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്‍.ടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളിൽ എഴുതിവയ്‌ക്കാനും ശുപാര്‍ശയില്‍ പറയുന്നു. സോഷ്യൽ സയൻസ് പാനൽ കമ്മിറ്റി തലവൻ പ്രൊഫസർ സി.ഐ ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.
അയോധ്യാ സംഭവങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധ സമിതി ശിപാർശ ചെയ്തു. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ. അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം.
രാമായണം, മഹാഭാരതം എന്നിവ ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര സിലബസിന്റെ ഭാഗമാക്കുന്നതിന് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇത് വിദ്യാർഥികളിൽ ദേശസ്നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കമെന്നാണ് കരുതുന്നത്.
പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികളാണ് രാജ്യംവിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത്. ഇത്തരം പ്രവണതകൾ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്.
നിലവിൽ ചില വിദ്യാഭ്യാസ ബോർഡുകൾ രാമായണം പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു മിത്തെന്ന രീതിയിലാണ് വിഷയം പഠിപ്പിക്കുന്നത്. ഇത്തരം ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം മറ്റെന്താണെന്നും സി.ഐ ഐസക് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക