സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ ഗവർണർ കൂടിയായ ഫാത്തിമ ബീവി തമിഴ്നാട് ഗവർണറായും സേവനമനുഷ്ഠിച്ചു.
1950 നവംബർ 14ന് അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫാത്തിമ ബീവി 1958 ൽ സബോർഡിനേറ്റ് മുനിസിഫായും 1968ൽ സബോർഡിനേറ്റ് ജഡ്ജായും സേവനമനുഷ്ഠിച്ചു. പിന്നീട് 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയ ഫാത്തിമ 1974ൽ ജില്ല സെഷൻസ് ജഡ്ജിയുമായി.
1984 ൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ഫാത്തിമയ്ക്ക് അതീവർഷം തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായും നിയമനം ലഭിച്ചു.1989 ഏപ്രിൽ 29ന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഫാത്തിമ ബീവിക്ക് അതേ വർഷം ഒക്ടോബർ ആറിന് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ചു.
1992 ഏപ്രിൽ 29നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. 1927 ഏപ്രിൽ 30ന് ജനിച്ച ഫാത്തിമ ബീവി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക