വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിവെച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് നിലനിന്നത്. കേരളത്തില്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 24-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സാങ്കേതിക പ്രശ്നങ്ങളും കേസും കാരണം റിലീസ് മാറ്റിവെച്ചന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
എന്നാല്‍ ചിത്രം ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് സ്വന്തമാക്കിയ സോണി മ്യൂസിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ മൂലം സിനിമയുടെ റിലീസ് വീണ്ടും മാറ്റിവച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. റിലീസിന് തലേദിവസമായിട്ട് കൂടി പ്രെമോഷന് ചടങ്ങുകളോ റിസര്‍വേഷനോ ആരംഭിച്ചിരുന്നില്ല.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചത്. ചിമ്പുവിനെ നായകനാക്കി ചിത്രം ഒരുക്കുന്നതിന് ഗൗതം മേനോന് അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ ഓള് ഇന്‍ പിച്ചേഴ്സ് ആണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 24 -ാം തിയതി രാവിലെ 10.30 ന് മുമ്പായി രണ്ട് കോടി നാല്പത് ലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കാനും പണം നല്‍കിയില്ലെങ്കില്‍ ചിത്രം റിലീസ് ചെയ്യരുതെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
നേരത്തെ ചിത്രം റിലീസ് പ്രഖ്യാപിച്ചപ്പോള്‍ ഓള് ഇന്‍ പിച്ചേഴ്സ് പാര്‍ട്ണര്‍ വിജയ് രാഘവേന്ദ്ര ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. അതേസമയം ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രയങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഫൈനല്‍ കട്ട് മുംബൈയില്‍ കണ്ട സംവിധായകന് ലിങ്കുസ്വാമി മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു. 2016 ല്‍ ആരംഭിച്ച ധ്രുവനച്ചത്തിരം ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റിലീസിനെത്തുന്നത്.
ഋതു വര്‍മ്മ, സിമ്രന്, ആര് പാര്ഥിപന്, ഐശ്വര്യ രാജേഷ്, വിനായകന്, രാധിക ശരത്കുമാര്, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ജയിലറിന് പിന്നാലെ ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക