തിരുവനന്തപുരം: വരുന്ന അധ്യായന വര്‍ഷം മുതല്‍ സര്‍വകലാശാലാ പരീക്ഷകളില്‍ അടിമുടി മാറ്റം കൊണ്ടും വരും. വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്. എഴുത്തുപരീക്ഷ പരമാവധി രണ്ടു മണിക്കൂറായി ചുരുക്കും. ഫൗണ്ടേഷന് കോഴ്സുകളടക്കം ജനറല്‍ പേപ്പറുകള്‍ക്ക് ഒരു മണിക്കൂര്‍ പരീക്ഷ. നാല് ഓപ്ഷനുകളില്‍ ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലും ഒന്നര മണിക്കൂര്‍ പരീക്ഷയുണ്ടാവും.
ഇന്റേണല്‍ മാര്‍ക്ക് 20-ല്‍ നിന്ന് 30 ശതമാനമാക്കും. മൂല്യനിര്‍ണയ രീതിയും മാറും. നാലുവര്‍ഷ ബിരുദത്തിനടക്കം ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതിചെയ്യും. എല്ലാ പേപ്പറുകളുടെയും 20 ശതമാനം സിലബസ് പഠിപ്പിക്കുന്ന അധ്യാപകരാവും തയ്യാറാക്കുക. ഇതില്‍ സമകാലിക സംഭവങ്ങളും കണ്ടുപിടിത്തങ്ങളും പുരസ്കാരങ്ങളുമെല്ലാം ഉള്‍പ്പെടുത്താം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സിലബസ് പരിഷ്കരിക്കുന്നതിന്റെ പരിമിതിയും ഇതിലൂടെ ഒഴിവാക്കാം. പാഠഭാഗങ്ങളുടെ മൂല്യനിര്‍ണയവും കോളജ് അധ്യാപകര്‍ക്കാണ്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം കോളേജുകളില്‍ നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടേത് യൂണിവേഴ്സിറ്റിയുടെ ക്യാമ്പുകളിലും. എട്ടാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ കോഴ്സും ഇന്റേണ്‍ഷിപ്പുമാണ്. ചോദ്യ പേപ്പര്‍ സര്‍വകലാശാലകളാണ് തയ്യാറാക്കുന്നത്. മൂന്നാഴ്ച കോളേജുകള്‍ അടച്ചിട്ടുള്ള കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പും ഇല്ലാതാവും.
ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ക്ക് വീട്ടിലോ കോളേജിലെ ഒഴിവു സമയത്തോ മൂല്യനിര്‍ണയം നടത്താം. മാര്‍ക്കുകള്‍ പ്രത്യേക സോഫ്റ്റ്വെയറില് അദ്ധ്യാപകര്‍ക്ക് രേഖപ്പെടുത്താം.ഫല പ്രഖ്യാപനം വേഗത്തിലാവും. സെമസ്റ്ററില്‍ 90 ദിവസം അധ്യായനം ഉറപ്പാക്കും. കോളേജ് മൂല്യനിര്‍ണയത്തിലെ ക്രമക്കേട് തടയാന്‍ 20 ശതമാനം ഉത്തരക്കടലാസുകള്‍ സര്‍വകലാശാല പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക