കോഴിക്കോട്: ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം സംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ സംസ്ഥാനം സാഹചര്യം വിലയിരുത്താന്‍ വിദഗ്ധയോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എന്നിരുന്നാലും വളരെ സൂക്ഷ്മമായി തന്നെ സ്ഥിതിഗതികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചൈനയിലെ അജ്ഞാത വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. പൊതുജനാരോഗ്യവും ആശുപത്രിയിലെ തയാറെടുപ്പ് നടപടികളും ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയിലും മറ്റു ചില രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ദീര്‍ഘകാലമുണ്ടായിരുന്നു. അതിന് ശേഷമുള്ള ഇളവ് മറ്റുരാജ്യങ്ങളുടേതെല്ലാം കഴിഞ്ഞാണ് ചൈന പിന്‍വലിച്ചത്. ഇത് കുഞ്ഞുങ്ങളില്‍ സ്വാഭാവികമായുണ്ടാകേണ്ട പ്രതിരോധശേഷി കുറച്ചതായി ആഗോളതലത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാവാം ചൈനയിലെ രേഗാവ്യാപനമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക