കൊല്ലം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് അലര്‍ട്ട് നല്കി. അതിര്‍ത്തികളിലും, റയില്‍വേ സ്റ്റേഷനുകളിലും പരിശോധന വ്യാപിപ്പിച്ചു.
സൈബര്‍ പൊലീസിന്റെ നേതൃത്വത്തിലും പരിശോധന വ്യാപകമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിര്‍ത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഡിഐജി ആര് നിശാന്തിയാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റൂറല്‍ ഏരിയയിലെ വഴികളിലുള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന ഭീഷണി ഫോണ്‍കോളിന്റെ ആധികാരികത പരിശോധിക്കുകയാണ് പൊലീസ്.
കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് ഒരു സ്ത്രീ വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി.
ഇന്നു വൈകിട്ടായിരുന്നു കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക