കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം.
കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേ രേഖാചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.
തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ ഉദ്ദേശ്യം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
കാണാതായി 21 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് വച്ചാണ് ഇന്നലെ കുട്ടിയെ ലഭിച്ചത്. 35 വയസു പ്രായം തോന്നിക്കുന്ന സ്ത്രീ കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക