കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവർ നിലവിൽ ക്യാമ്പിൽ തന്നെ തുടരുകയാണ്.
അതേസമയം, പദ്മകുമാറിന്റെ മൊഴികളിലെ വെെരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക