മണിപ്പൂരിലെ തെങ് നൗ പാൽ ജില്ലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ സംഘർഷം ഉണ്ടായത്.
സംഘർഷത്തെക്കുറിച്ച് ഉച്ചയോടെ വിവരം ലഭിച്ചതിനെ തുടർന്ന് സംഘർഷം നടന്ന പ്രദേശത്ത് നിന്ന് 10 കിലോ മീറ്റർ അകലെയായിരുന്ന സുരക്ഷാ സൈന്യം ഗ്രാമത്തിലെത്തി തിരച്ചിൽ ആരംഭിച്ചു. സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിൽ ഗ്രാമത്തിൽ നിന്ന് 13 പ്രദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു.
സംഘർഷത്തിൽ മരിച്ചവർ ലെയ്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്തു നിന്ന് വന്നവരാകാമെന്നും മൃതദേഹത്തിന് സമീപം ആയുധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ ഏഴുമാസമായി മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ഞായറാഴ്ചയാണ് പിൻവലിച്ചത്.
ഇതിന് പിന്നാലെയാണ് ആക്രമസംഭവം റിപ്പോർട്ട് ചെയ്തത്. പോലീസോ സുരക്ഷാസേനയോ മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മണിപ്പൂർ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക