ന്യൂഡൽഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയായ ഡാർക്ക് പാറ്റേണുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം പങ്കുവെച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളെ കബളിപ്പിക്കുന്ന രീതിയും ശരിയായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണ് സാധാരണ രീതിയിൽ ഡാർക്ക് പാറ്റേണുകൾ ചെയ്യുന്നത്.
നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കും. നവംബർ 30 മുതൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് (CCPA)യാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിയമം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. ഏകദേശം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വരെയാകാം ഇത്.
തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള പരസ്യത്തിലൂടെയോ ഉപഭോക്തൃ അവകാശ ലംഘനത്തിലൂടെയോ ആകാം ഡാർക്ക് പാറ്റേണുകൾ അവലംബിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാകും ഇതിനൊക്കെ പിഴ ചുമത്തുക.
ഡാർക്ക് പാറ്റേണുകൾ ഒരു തരം ഡിസൈനുകളാണ്. പല രീതിയിൽ അത് പ്ലാറ്റ് ഫോമുകളിൽ പ്രത്യക്ഷപ്പെടാം.’നിർബന്ധിത പ്രവർത്തനം’ എന്നും ഇത് വിളിക്കപ്പെടും. ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിനോ സബ്സ്ക്രൈബ് ചെയ്യുന്നതിനോ വേണ്ടി ഉപയോക്താവിന് ഏതെങ്കിലും അധിക സാധനങ്ങൾ വാങ്ങുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യേണ്ടി വരാറുണ്ട്.
അല്ലെങ്കിൽ ഒരു സേവനത്തിനായി ആ പ്ലാറ്റ് ഫോമിൽ സൈൻ അപ്പ് ചെയ്യുവാനും നിർദ്ദേശിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങളാണ് നൽകേണ്ടി വരിക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഡാർക്ക് പാറ്റേൺ എന്നറിയപ്പെടുന്നത്. 13 ഡാർക്ക് പാറ്റേണുകളെ കുറിച്ച് സിസിപിഎ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്യം 10 എണ്ണത്തെയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് മൂന്നെണ്ണത്തെ കൂടി ഉൾപ്പെടുത്തുകയായിരുന്നു
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ നിരവധി പേർ ആശ്രയിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളിലും പെരുമാറ്റത്തിലും കൃത്രിമം കാണിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാൻ പ്ലാറ്റ്ഫോമുകൾ കൂടുതൽ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുണ്ട്. അതാണ് പുതിയ മാർഗനിർദേശം പുറത്തിറക്കാൻ കാരണമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
ഉപയോക്തൃ ഇൻറർഫേസ് ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയോ പണം തട്ടുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ സാധനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യാനുള്ള ഓപ്ഷനുകളാണ് ഡാർക്ക് പാറ്റേണുകൾ.
ഉപയോക്താക്കൾ ചെയ്യാൻ ആഗ്രഹിക്കാത്തവ ചെയ്യാനായി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ കബളിപ്പിക്കാനോ കഴിയും വിധമായിരിക്കും ഇത്തരം ഡാർക്ക് പാറ്റേണുകളുടെ രൂപകൽപ്പന. കൂടാതെ ഉപഭോക്താക്കളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കുന്ന നടപടി സങ്കീർണമാക്കാനും അതിലെ കാൻസലേഷൻ ഓപ്ഷൻ മറച്ച് വയ്ക്കുന്നതും ഡാർക്ക് പാറ്റേണുകളുടെ ഭാഗമാണ്.
ഉപയോക്താക്കളുടെ ആധാർ കാർഡ്, ക്രെഡിറ്റ് കാർഡ് പോലെയുള്ള വിവരങ്ങൾ അനധികൃതമായി ശേഖരിക്കപ്പെടുന്നതും ഇത്തരം പ്രവണതയുടെ മറ്റൊരു പ്രധാന പ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക