ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പോലീസിനും ദേവസ്വം അധികൃതർക്കും നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാൻ നിർദ്ദേശിച്ച മന്ത്രി ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റി വിടാൻ പോലീസിനും ദേവസ്വം അധികൃതർക്കും നിർദ്ദേശം നൽകുകയും ചെയ്തു.
അവധി ദിനങ്ങൾ ആയതിനാൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്ത് അനുഭവപ്പെടുന്നത്. നിലവിൽ വനംവകുപ്പിന്റെ ആംബുലൻസ് മാത്രമാണ് ശബരിമലയിൽ ഉള്ളത്. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലായിട്ടും പകരം സംവിധാനം ഉണ്ടായിരുന്നില്ല. ചരൽമേട്ടിൽ നിന്നാണ് അടിയന്തരഘട്ടത്തിൽ സന്നിധാനത്തേക്ക് ആംബുലൻസ് എത്തിക്കുന്നത്.
പതിനായിര കണക്കിന് ഭക്തരാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയത്. നടപ്പന്തലുകൾ ഭക്തരെക്കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മണിക്കൂറുകളോളം ക്യൂവിൽ നിന്നിട്ടും രാവിലെ ആറുമണിക്ക് പമ്പയിൽ നിന്നും മലകയറിയവർക്ക് ദർശനം നടത്താൻ സാധിച്ചില്ല.
തിരക്ക് നിയന്ത്രിക്കുന്നതിന് മരക്കൂട്ടത്തിനും ശരം കുത്തിക്കും ഇടയിൽ ക്യു കോംപ്ലക്സ് സ്ഥാപിച്ചുവെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കി എട്ട് വർഷത്തോളം ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളും ഇത്തവണ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക