ആധാർ എടുക്കുന്നതിന് പുത്തൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഐറിസ് സ്കാൻ രേഖ പ്രകാരവും ആധാർ നൽകാമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
വിരലടയാളം എടുക്കാനാവാത്തവർക്കാണ് കേന്ദ്രസർക്കാറിന്റെ പുത്തൻ നിർദ്ദേശം സഹായകമാക്കുക. മാധ്യമങ്ങളിലൂടെ ഒരു യുവതിയുടെ ദുരവസ്ഥ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. വിരലുകൾ ഇല്ലാത്തതിനാൽ കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്പിൽ ജോസി മോൾ ജോസ് എന്ന യുവതിക്ക് ആധാർ നിഷേധിക്കപ്പെട്ടിരുന്നു.
ഈ സംഭവത്തിന് പിന്നാലെ കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖർ ഇടപെട്ട് യുവതിക്ക് ആധാർ ലഭ്യമാക്കുകയും ചെയ്തു. വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ്കാൻ ചെയ്ത ആധാർ നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഐറിസ് നൽകാൻ കഴിയാത്തവരാണെങ്കിൽ അവർക്ക് വിരലടയാളവും നൽകിയാൽ മതിയാകും.
ഇനി ഐറിസ് സ്കാനും വിരലടയാളവും ലഭ്യമല്ലാത്ത ഒരാളാണെങ്കിലും എൻട്രോൾ ചെയ്യുന്നതിന് തടസ്സമാകില്ല എന്നതാണ് പുറത്തുവന്ന പുതിയ നിർദ്ദേശങ്ങളിൽ പ്രധാനം. ലഭ്യമായ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ഇവർക്ക് ആധാറിന് എൻട്രോൾ ചെയ്യാം.
എൻട്രോൾ ചെയ്യുന്നതോടൊപ്പം എന്തെല്ലാമാണ് നൽകാൻ കഴിയാത്ത ബയോമെട്രിക് വിവരങ്ങൾ എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ബയോമെട്രിക് വിവരം നൽകാൻ കഴിയാത്ത സാഹചര്യം വ്യക്തമാക്കുന്ന ഫോട്ടോ എടുത്ത് ആധാർ എൻട്രോൾമെന്റ് കേന്ദ്രത്തിലെ സൂപ്പർവൈസർ സാക്ഷ്യപ്പെടുത്തുകയും കൂടി ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക